കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഐതിഹാസികമായ 19 വര്‍ഷം,സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമർപ്പിച്ച് സുനിൽ ഛേത്രി ബൂട്ടഴിച്ചു.നായകൻ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം.
ഇന്ത്യന്‍ ഫുട്ബോളിന്‍റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂര്‍വ ഫുട്ബോള്‍ കരിയര്‍.
കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലോങ് വിസിൽ മുഴങ്ങിയതോടെ, ഇന്ത്യയെ ഏതാണ്ട് ഒറ്റയ്ക്ക് വർഷങ്ങളായി തോളിലെടുത്ത ഒരു മനുഷ്യൻ അടുത്ത തലമുറയിലേക്ക് തന്റെ പ്രതിഭാ പൂർണമായ ഇതിഹാസ കരിയർ സമർപ്പിച്ച് സ്റ്റേഡിയം വിട്ടു.
39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. 2005ല്‍ പാകിസ്താനെതിരേ കളിച്ചാണ് സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് വരുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ത്യക്കായി കൂടുതല്‍ മത്സരം കളിച്ച താരവും കൂടുതല്‍ കാലം ക്യാപ്റ്റനായ താരവുമെല്ലാം ഛേത്രിയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും സഹതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിന്റെ തമ്പുരാനായിത്തന്നെയാണ് ഛേത്രി പടിയിറങ്ങുന്നത്. ഫുട്‌ബോള്‍ താരമെന്ന നിലയില്‍ പല പരിമിതികളും ഛേത്രിക്കുണ്ടായിരുന്നു.
ഇന്ത്യക്കായി 150 മത്സരങ്ങൾ കളിച്ച് 94 ഗോളുകൾ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ.
അവസാന മത്സരത്തില്‍ സുനില്‍ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഒട്ടിമിക്ക ഇതിഹാസങ്ങളും ഗ്യാലറിയിലുണ്ടായിരുന്നു. ജയത്തോടെ ഛേത്രിക്ക് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും കുവൈറ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ഛേത്രി വിടപറയുന്നത്
വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില,ബൂട്ടഴിച്ച് ഛേത്രി
