കൊടുങ്ങല്ലൂർ. ഭൂമി കുംഭകോണം, കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ. എറിയാട് ഒ എസ് മില്ലിന് സമീപം വലിയ വീട്ടിൽ ജലീൽ (52) നെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നത്. വീടും ഭൂമിയും രാവിലെ കൊണ്ട് കാണിക്കുകയും വൈകിട്ട് ടോക്കൺ വാങ്ങുകയും ചെയ്യും. തൊട്ടടുത്ത ദിവസം മറ്റൊരു കൂട്ടർ വാങ്ങിയതായി പറഞ്ഞ് പണം നൽകിയവരെ പറ്റിക്കും. ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും തട്ടിപ്പ് സംഘത്തിൽ ഉണ്ടെന്നാണ് വിവരം. അടുത്ത കാലങ്ങളിൽ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കർമാരും പോലീസ് നിരീക്ഷണത്തിലാണ്. മേത്തല പെട്ടിക്കാട്ടിൽ മുരളി, എടവിലങ് ഇരട്ട കുളത്ത് ഉമ്മർ, എറിയാട് കറുക പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കൽ മോഹനൻ, മേത്തല തോട്ടുങ്ങൽ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇവരിൽ നിന്ന് മാത്രം ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം. ദേശീയ പാത വികസനത്തിൽ ലഭിച്ച തുകയിൽ എൺപത് ലക്ഷം രൂപ ഒരാളിൽ നിന്ന് മാത്രം ജലീൽ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഈ പണമെല്ലാം എന്തിന് ഉപയോഗിച്ച് എന്ന ചോദ്യത്തിന് ജലീലിന് മറുപടിയില്ല. ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചോ യെന്നല്ലാം പോലീസ് അന്വേഷിച്ച് വരുകയാണ്. എസ് ഐ സാജൻ, സി പി ഒ മാരായ അനസ്, വിഷ്ണു, ബിന്നി, സജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
ഭൂമി കുംഭകോണം, കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
