സ്വീവേജ്/സെപ്റ്റേജ് മാലിന്യങ്ങൾ മാറ്റുക എന്നത് ഏറെ ക്ലേശകരമായ പ്രവർത്തനമാണ്, എല്ലാ പട്ടണങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇതൊരു തീരാതലവേദനയായി മാറുകയും, ദേശീയ ഹരിത ട്രൈബൂണലടക്കം ദേശീയ-സംസ്ഥാന ഏജൻസികൾ ഈ വിഷയത്തിലിടപെയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം തേടുന്നത്.
സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറ് (STP) സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുക എന്ന് വിഷമകരമായ സമസ്യയാണ്. എന്നാൽ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞാൽ മാലിന്യം പെട്ടന്ന് നീക്കേണ്ടതുണ്ട്. നിലവിലുള്ള STP കളിൽ ആവശ്യാനുസരണം മാലിന്യം എടുക്കാൻ കഴിയാത്തതോ മെയിൻറനൻസ് പ്രശ്നങ്ങളോ കാരണം എപ്പോഴും തർക്കങ്ങൾക്ക് കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ഈ ഏറ്റവും നൂതന സംവിധാനം അവതരിപ്പിക്കുന്നത്.
ഒരു ചെറിയ ട്രക്കിൻെറ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകളിലെ മലിനജലം ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന ഒരു ട്രീറ്റ്മെൻറ് സംവിധാനമാണിത്. MTUവിൽ സംസ്കരിച്ച സെപ്റ്റേജ് മലിനജലം നിലവിൽ ദേശീയ മലിനീകരണ ബോർഡ് നിർദ്ദേശിച്ചിട്ടുള്ള സംസ്കരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഖര-ദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഓൺ-സൈറ്റ് മൊബൈൽ ട്രീറ്റ്മെൻെ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദ്രാവകം ഖരാവസ്ഥയിൽ നിന്ന് വേർതിരിക്കുമ്പോൾ, മലിനജലം സംസ്കരണ പ്രക്രിയയിലൂടെ കടന്നുപോകുകയും ഖരമാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു. ഖരമാലിന്യ കട്ടിയാക്കൽ പ്രക്രിയ അതിലെ ഈർപ്പം കുറയ്ക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. സെൻറർഫ്യജ്, ബയോ മെമംബ്രൈൻ ഫിൽട്രേഷൻ പ്രക്രിയ വഴിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. മൊബൈൽ ട്രീറ്റ്മെൻറ് യൂണിറ്റിൻെറ ശേഷി മണിക്കൂറിൽ 6000 ലിറ്റർ ആണ് (സൈറ്റിലെത്തി മെഷീൻ ബന്ധിപ്പിച്ചതിനു ശേഷമാണ് ഒരു മണിക്കൂർ കണക്കായിരിക്കുന്നത്). സംസ്കരിച്ച മലിനജലം സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും. അപകടകാരികളായ അണുക്കളോ, മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല. യാതൊരുവിധ മണവും ഈ ജലത്തിനുണ്ടാവില്ല. സർക്കാരിൻെറ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് MTU. ദേശീയതലത്തിൽ ശ്രദ്ധേയമായ ഗവേഷണസ്ഥാപനം വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസ്തുത സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൗമ എൻവിരോടെക് (പ്രൈ) ലി. MTU വിൻെറ നിർമ്മാണവും തുടർപരിപാലനവും നിർവ്വഹിക്കുന്നു. കൊടുങ്ങല്ലൂർ
മുൻസിപ്പാലിറ്റി 45 ലക്ഷം രൂപ മുതൽ മുടക്കിൽ വാങ്ങുന്ന ഈ യന്ത്രം മൂൻകൂർ ബുക്കിംഗ് അനുസരിച്ച് മുൻസിപ്പാലിറ്റിയുടെ വിവിധ വാർഡുകളിൽ പ്രവർത്തിക്കും, ഇതിൻെറ സർവ്വീസ് ചാർജ്ജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭ കൗൺസിൽ ഉടൻ തീരുമാനിക്കുന്നതാണ്. വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതാണ്.
കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ അടുത്തയാഴ്ച മുതൽ ഈ വാഹനം പ്രവർത്തനം ആരംഭിക്കും ഇത് പൂർണ്ണമായും സെപ്റ്റേജ് ട്രീറ്റ്മെൻറ് വാഹനമാണ്. ശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള സെപ്റ്റിക് (കോൺക്രീറ്റ്/പ്ലാസ്റ്റിക്) ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്കരിക്കുക, ടാങ്കിൻെറ അടിഭാഗം സീൽ ചെയ്തതാവണം. ശാസ്ത്രീയമായി നിർമ്മിച്ച സെപ്റ്റിക് ടാങ്കുകളാണ് പരിഗണിക്കുക. അടുക്കള മലിനജലം, വ്യാവസായിക മലിനജലം, ഖരമാലിന്യങ്ങൾ എന്നിവ ഈ മെഷിനിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കില്ല. ജലത്തിൻെറ അളവ് കുറഞ്ഞ ഖര രൂപത്തിലോ/കുഴമ്പു രൂപത്തിലോ ഉള്ള മാലിന്യം കൈകാര്യം ചെയ്യില്ല. ഒരു സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്യുമ്പോൾ അവസാനം 25 മില്ലി മീറ്റർ കനത്തിൽ സ്ലഡജ് (കുഴമ്പു രൂപത്തിലുള്ള ഖര മാലിന്യം) ടാങ്കിൽ ബാക്കിയുണ്ടാവണമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. ഇത് ടാങ്കിലെ ബാക്ടീരിയ വളർച്ചയ്ക്ക് സഹായകമാവുകയും, ടാങ്ക് പെട്ടന്ന് നിറയുന്നത് തടയുകയും ചെയ്യും, ആയതിനാൽ ഈ വാഹനം പ്രസ്തുത മാനദണ്ഡംഗൾ പാലിക്കും
ചാലക്കുടിയ്ക്ക് ശേഷം ഭാരതത്തിലെ രണ്ടാമത്തെ യൂണിറ്റാണ് ഇത്

