കൊടുങ്ങല്ലൂർ : മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന് തുടക്കം. മീൻപിടിക്കാൻ കടലിലേക്ക് പോയ മുഴുവൻ ബോട്ടുകളും ഇന്നലെ ഉച്ചയോടെ തീരമണഞ്ഞു. ഇനി 52 ദിവസത്തെ കാത്തിരിപ്പിന് ശേഷമേ ഇവർക്ക് കടലിൽ പോകാനാകൂ.
ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും ബോട്ടുകൾ നങ്കൂരമിട്ടു. കേരളതീരം വിടണമെന്ന നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തു നിന്ന് മടങ്ങി.
ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന മുഴുവൻ സ്വകാര്യ ഡീസൽ ബങ്കുകളും പ്രവർത്തനം നിറുത്തി. ട്രോളിംഗ് നിരോധനത്തിന് മുമ്പുണ്ടായ കനത്ത മഴയും കാറ്റും മൂലം ഒരാഴ്ച ബോട്ടുകൾ കടലിൽ ഇറങ്ങിയിരുന്നില്ല. മാനം തെളിഞ്ഞതോടെ കടലിലേക്ക് പോയെങ്കിലും മത്സ്യ ലഭ്യതയും കുറവായിരുന്നു.
കടൽസുരക്ഷാ നടപടികളുടെ ഭാഗമായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിംഗിനുമായി ബോട്ടകൾ റോന്ത് ചുറ്റൽ നടത്തുന്നുണ്ട്. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്സ്യബന്ധനം പരമ്പരാഗത വള്ളങ്ങളിൽ മാത്രമായി.
ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പാരഗത മത്സ്യത്തൊഴിലാളികൾ സജീവമായി. ആഴക്കടൽ മീൻ പിടുത്തം നിലച്ചതോടെ തീരത്തോടടുത്ത് കൂടുതൽ മീൻ കിട്ടുമെന്ന പ്രതീക്ഷയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്. മത്സ്യബന്ധന വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളുമാണ് കടലിൽ പോകുന്നത്. ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടുത്തം നിരോധിച്ചു. വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കാരിയർ വള്ളങ്ങൾ കൊണ്ടുപോകാനും നിയന്ത്രണമുണ്ട്.
മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന് തുടക്കം
