മാള : മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വൈന്തല പാടത്തു വച്ച് 17-11-2025 വൈകിട്ട് 04.00 മണിക്ക് വൈന്തലയിലെ അംഗണവാടിയിൽ നിന്നും ജോലികഴിഞ്ഞ് വെണ്ണൂരിലെ വീട്ടിലേക്ക് ഒറ്റക്ക് നടന്നു വരുകയായിരുന്ന നെല്ലിശ്ശേരി വീട്ടിൽ മോളി ജോർജ് (60) എന്ന അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിനാണ് മാള വെന്തല സ്വദേശിനി കടമ്പനാട്ട് വീട്ടിൽ അഞ്ജന 23 വയസ്സ്, മാള മേലഡൂർ സ്വദേശി കാരക്കാട്ട് വീട്ടിൽ ജീസൻ 18 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
മോളി ജോർജ് വർഷങ്ങളായി വൈന്തല അംഗനവാടിയിലേക്ക് വെണ്ണൂരിലെ വീട്ടിൽ നിന്നും ജോലിക്കും തിരിച്ച് വീട്ടിലേക്കും നടന്നാണ് പോകുന്നത്. ഇത് മനസിലാക്കിയ പ്രതികൾ മോളി ടീച്ചർ വരുന്നതും പോകുന്നതും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് സമീപത്തൊന്നും ആളുകളില്ലന്ന് ഉറപ്പുവരുത്തിയാണ് മോളി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കഴുത്തിൽ ഞെക്കിപിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ടിച്ചറുടെ കഴുത്തിലെ മാല ബലമായി വലിച്ച് പൊട്ടിച്ച് മോളി ടീച്ചറെ റോഡിലേക്ക് തള്ളിയിട്ടതിന് ശേഷമാണ് രക്ഷപ്പെട്ടത്.
ആക്രമണത്തെ തുടർന്ന് ടീച്ചറുടെ നിലവിളി കേട്ട് നാട്ടുകാരും ഓടിക്കുടുന്നതിന് മുമ്പ് തന്നെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓാടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം പ്രധാന പ്രതിയായ അഞ്ജനയുടെ വീട്ടിലെത്തിയ പ്രതികൾ മാല വിൽപ്പന നടത്തുന്നതിനായി ചാലക്കുടിയിലേക്കാണ് പോയത്.
സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലേക്കും വിവരം കൈമാറുകളും പ്രതികളെ പിടികൂടുന്നതിനായി ജില്ലയിലാകെ വാഹന പരിശോധനകളും മറ്റും നടത്തി വരികയായിരുന്നു. ഇതിനിടെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. മാല വിൽപ്പന നടത്താനായി ചാലക്കുടിയിലെത്തിയ പ്രതികൾ ചാലക്കുടിയിലെ ഒരു ജ്വല്ലറിയിൽ താലി മാത്രം വിറ്റ് പണം വാങ്ങുകയും ചെയ്തു.
ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്ന അന്വേഷണ സംഘം അഞ്ജനയെ വെണ്ണൂരിൽ നിന്നും ജീസനെ പുറക്കുളം പാലത്തിനു സമീപത്തു നിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീസനെ അന്വേഷണ സംഘം സാഹസികമായി ആണ് പിടികൂടിയത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, ജി എസ് ഐ മാരായ റഷീദ് പി എം, വിനോദ് കുമാർ,
സുധാകരൻ കെ ആർ, മുരുകേഷ് കടവത്ത്,
എ എസ് ഐ മാരായ നജീബ്, ഷാലി, സാജിത, ജി എസ് സി പി ഒ മാരായ വഹദ് ടി ബി, ദിബീഷ്, അനീഷ് പി എ, ജിജീഷ് എം എസ്, സി പി ഒ മാരായ വിപിൻലാൽ, ജിനേഷ്, നവീൻ, സിജോയ് എന്നിവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

