ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഗര 41-ാം വാർഡ് കൗൺസിലറുടെ മാടായികോണം വില്ലേജ് തളിയകോണം ദേശത്തുള്ള വീട്ടിൽ നിന്നും 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയ കേസിൽ, മോഷണമുതൽ മുഴുവനായും വീട്ടിൽ നിന്നും തന്നെ തിരികെ ലഭിച്ചു.
കഴിഞ്ഞ മെയ് 24-ാം തീയതി ഉച്ചയ്ക്ക് 3 മണിക്കും മെയ് 26-ാം തീയതി രാത്രി 9.30 നും ഇടയിലുള്ള സമയത്ത് കൗൺസിലറുടെ വീട്ടിലെ പടിഞ്ഞാറ് വശത്തെ ബെഡ്റൂമിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവന്റെ റെയിൽ മോഡൽ മാല, 1 പവന്റെ സച്ചിൻ മോഡൽ മാല, 1.25 പവന്റെ സുന്ദരി മോഡൽ മാല, 2.5 ഗ്രാം തൂക്കം വരുന്ന കല്ലുവെച്ച കമ്മൽ എന്നിവയടക്കം ഏകദേശം 9 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി മെയ് 27-ാം തിയ്യതിയാണ് ഇരിങ്ങാലക്കുട പോലീസിനെ അറിയിച്ചത്.
മെയ് 25-ന് ഉച്ചയ്ക്ക് കുടുംബസമേതം പുറത്തുപോയി തിരികെ വന്ന സമയം വീടിന്റെ പുറകു വശത്തെ ഗ്രില്ലും വാതിലും തുറന്നു കിടന്നിരുന്നെങ്കിലും, മറന്നുപോയതാകാം എന്ന് കരുതി വീട്ടുകാർ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് 26-ാം തീയതി രാത്രി അലമാര തുറന്നു നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
പരാതി ലഭിച്ച ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അതീവ ഗൗരവത്തോടെയാണ് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൗൺസിലറുടെ വീട്ടിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എങ്കിലും സമീപ പ്രദേശങ്ങളിലെയും റോഡുകളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം പരിശോധിച്ചു. തുടർന്ന് ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തൃശ്ശൂർ റൂറൽ K9 സ്ക്വാഡിലെ (DOG SQUAD) ട്രാക്കർ നായ്ക്കളെയും പരിശോധനക്കായി കൗൺസിലറുടെ വീട്ടിൽ എത്തിച്ചിരുന്നു. മോഷണം നടന്ന വീട്ടിൽ സയന്റിഫ്ക് ഓഫീസർ പരിശോധന നടത്തുകയും വീടിന് പരിസരങ്ങളിൽ പോലീസ് വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു..
പോലീസിന്റെ അന്വേഷണം നടന്ന് വരവെയാണ് ഇന്ന് 30-05-2026 തിയ്യതി പരാതിക്കാർ വീട്ടിൽ നിന്നും തന്നെ മോഷണം പോയ മുഴുവൻ സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിച്ചെന്ന് പരാതിക്കാർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തി അറിയിച്ചത്. കേസ്സിൽ ഇരിങ്ങാലക്കുട പോലീസ് കൂടുതലായി അന്വേഷണം നടത്തി വരികയാണ്.
നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ തിരികെ ലഭിച്ചു

