കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പൊടിയൻ ബസാറിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ചാണാശ്ശേരി കുടുംബ ക്ഷേത്രത്തിലെ രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം ₹15,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്. എറിയാട് അത്താണി ആശാരിപറമ്പിൽ വീട്ടിൽ ശിവ (18 വയസ്സ്), മേത്തല എൽത്തുരുത്ത് ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺ (21 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 2-ന് രാത്രി 9 മണിക്കും 3-ന് പുലർച്ചെ 6 മണിക്കും ഇടയിലാണ് മോഷണം നടന്നത്. സംഭവത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ശാസ്ത്രീയവും വിശദവുമായ അന്വേഷണത്തിൽ പ്രതികളെ കോട്ടപ്പുറം ഭാഗത്തു നിന്നും പോലീസ് പിടികൂടി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കാര ഭാഗത്തുള്ള ഒരു അമ്പലത്തിലും കാര ബീച്ചിന് സമീപത്തുള്ള ഒരു അമ്പലത്തിലും പൊയ്യയിലുള്ള ഒരു അമ്പലത്തിലും കരൂപ്പടന്ന പാലത്തിന് സമീപത്തുള്ള മുരുകൻറെ അമ്പലത്തിലെയും എടവിലങ്ങ് കുത്തൈനി ഭാഗത്തുള്ള ഒരു അമ്പലത്തിലും പൊടിയൻ ബസാറിൽ വില്ലേജ് ഓഫിസിന് അടുത്തുള്ള രണ്ട് അമ്പലത്തിലും ഭണ്ഡാരം മോഷണം ചെയ്തതായി തെളിഞ്ഞിട്ടുള്ളതാണ്.
പ്രവീൺ കൊടുങ്ങല്ലൂർ , മതിലകം,മാള പോലീസ് സ്റ്റേഷനുകളിലായി രണ്ട് മോഷണ കേസും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ് അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ., സബ് ഇൻസ്പെക്ടർമാരായ സാലിം കെ,സജിൽ കെ ജി ,ജിജേഷ്, മനു പി ചെറിയാൻ സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ഷമീർ, അമൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തലുണ്ടായിരുന്നത്.
ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തുന്ന മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ

