അഴിക്കോട് :- കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് കോസ്റ്റൽ സംഘം പിടികൂടി. തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തും ചേറ്റുവ അഴിമുഖത്തിന് തെക്ക് ഭാഗത്തും അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടി കൂടിയത്..തീരത്ത് നിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിൻ്റെ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് ട്രോളിംഗ് നടത്തിയ 4 ബോട്ടുകളാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ജില്ലയിൽ മുനമ്പം
പള്ളിപ്പുറം,മാല്യങ്കരസ്വദേശികളായ അമിത്ത് പ്രകാശ്,ജോഷി. എം. പി,നിധീഷ്,ജോണി. എൻ. പി എന്നവരുടെ ഉടമസ്ഥതയിലുള്ള സമൃദ്ധി, ഓറിയോൺ, എയ്ഗർ,കരുണ എന്നീ ബോട്ടുകളാണ് മിന്നൽ കോബിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട്, മുനക്കകടവ് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 1,71,200/-രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും 4 ബോട്ടികൾക്ക് 2.5 ലക്ഷം രൂപ വീതം 1000000/-രൂപ (10 ലക്ഷം)പിഴ ഈടാക്കുകയും ചെയ്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസ്സിയുടെയും അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ . സി രമേഷിൻ്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക രാത്രികാല കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത് . മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, അസിസ്റ്റൻ്റ് ഫിഷറീസ് എസ്റ്റെൻ്റഷൻ ഓഫീസർ സംനാഗോപൻ,അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ എസ് ഐ സജീവൻ എം ആർ, സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡ് വിബിൻ, റെസ്ക്യൂ ഗാർഡുമാരായ , ഹുസൈൻ വടക്കനോളി , വിജീഷ് വിജീഷ്,നിഖിൽ, പ്രസാദ്,ഫസൽ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്.തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും എന്നും ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയാൻ ഇടവരും. വരും ദിവസങ്ങളിൽ തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിൻ്റെ പരിശോധന ശക്തമാക്കുമെന്നും രണ്ടാം തവണ സമാന കുറ്റകൃത്യങ്ങളിൽ പെടുന്ന ബോട്ടുകളെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദ് ചെയ്യുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു
അനധികൃത മീൻപിടിത്തം നടത്തിയ 4 ബോട്ട് പിടിച്ചെടുത്തു

