വേണാടൻ കൊടികളുയർത്തിയതോടെ ഭരണിയുത്സവത്തിന്റെ ആരവമുയർന്നു. മുളംതണ്ടിൽ താളമിട്ട് ദേവീസ്തോത്രങ്ങളും അമ്മേശരണം വിളികളുമുയർന്നു. ഇനി ഭരണിദിവസമായ ഞായറാഴ്ചവരെ ശ്രീകുരുംബക്കാവിൽ ആചാരാനുഷ്ഠാനങ്ങളുടെ പെരുമഴ പെയ്തിറങ്ങും. മീനമാസത്തിലെ തിരുവോണ നാളായ ഇന്ന് 11 മണിയോടെയാണ് ഭരണിയുടെ പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടൽ നടന്നത്. വടക്കേ നടപ്പന്തലിനോട് ചേർന്ന് വൃത്തത്തിലുള്ള രണ്ട് കോഴിക്കല്ലുകളും അവകാശികളായ ഭഗവതിവീട്ടിലെ പ്രതിനിധികൾ കുഴികുത്തി മൂടി മണൽത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിച്ച് തച്ചോളിവീട്ടിലെ കോഴികൾ ഹാജരുണ്ടോ എന്ന് മൂന്നു തവണ വിളിച്ച് ചോദിച്ചു. ഈ സമയം ഹാജരുണ്ട് എന്ന് ഏറ്റു ചൊല്ലി തച്ചോളിവീട്ടിൽനിന്നുമുള്ള പ്രതിനിധികൾ നേർച്ചക്കോഴികളുമായി മൂന്നു തവണ പ്രദക്ഷിണം നടത്തി ചെമ്പട്ടിൽ കോഴികളെ സമർപ്പിച്ച് ചടങ്ങ് പൂർത്തിയാക്കി. ഇതോടെ ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചെമ്പട്ടുകളും കോഴികളും മറ്റ് വഴിപാടുകളും കോഴിക്കല്ലിൽ സമർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയായതോടെ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ കോണിൽ വേണാടൻ കൊടികൾ ഉയർത്തി. പുലർച്ചെ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ ക്ഷേത്രത്തിലെത്തി ആദ്യദർശനം നടത്തി കാണിക്ക സമർപ്പിച്ചാണ് ഭരണി ആചാരങ്ങൾക്ക് തുടക്കം കുറിച്ചത്.ഇന്ന് ആയിരങ്ങളാണ് ശ്രീകുരുംബക്കാവിൽ എത്തിച്ചേർന്നത്. 21 തീയ്യതി ശനിയാഴ്ച തൃച്ചന്ദനച്ചാർത്ത് പൂജയും അശ്വതികാവുതീണ്ടലും നടക്കും. ഇതോടെ കോമരക്കൂട്ടങ്ങൾ മടക്കയാത്ര ആരംഭിക്കും. ഞായറാഴ്ചയാണ് ഭരണി. ഭരണിനാളിൽ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് പള്ളിമാടത്തിൽ സങ്കല്പിച്ചിരുത്തും പടിഞ്ഞാറെ നടയിൽ കൂശ്മാണ്ഡബലിക്കു ശേഷം വടക്കേ നടയിൽ വെന്നിക്കൊടികൾ ഉയർത്തുന്നതോടെ ഭരണിയുത്സവത്തിന് സമാപനമാകും..
ചെമ്പട്ടണിഞ്ഞ ശ്രീകുരുംബക്കാവിൽ കോഴിക്കല്ല് മൂടി.

