കൊടുങ്ങല്ലൂർ വടക്കേ നടയിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർടേക്കറെ പോലീസ് അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ വടക്കേ നടയിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് ഇവിടത്തെ അന്തേവാസിയായ
പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 10 മുതൽ ഈ സ്ഥാപനത്തിൽ താമസിച്ചു വരികയായിരുന്നു ശ്രീനാഥ്.
ഇന്നലെ രാവിലെയാണ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ ഉരഞ്ഞ പാടുകൾ കണ്ടെത്തിയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷ് 24 വയസ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത്.
സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ ആയ പ്രതി മരണപ്പെട്ട ആളെ വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർ മാരായ ശിവശങ്കരൻ,വിവേക്, സെബി, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്,ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റിൽ

