കൊടുങ്ങല്ലൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ ആഘോഷപൂർവ്വം സമാപിച്ചു. അവസാന നിമിഷം വരെ പ്രവർത്തകർ നൃത്തം ചെയ്തും വിളിച്ചും കൊടികൾ വീശിയും ആവേശം പ്രകടിപ്പിച്ചു. താളമേളങ്ങളും പാട്ടും കൂത്തുമെല്ലാം ചേർന്ന് കൊട്ടിക്കലാശം ഒരു വലിയ ആഘോഷമായി മാറി.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ റോഡ് ഷോകൾക്കാണ് പ്രധാന കേന്ദ്രങ്ങൾ സാക്ഷ്യം വഹിച്ചത്. പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. കൊടുങ്ങല്ലൂർ വടക്കേ നടയിലും തെക്കേ നടയിലും ലോകമലേശ്വരം വില്ലേജ് ജംഗ്ഷനിലുമായിരുന്നു മുന്നണികളുടെ ആവേശകരമായ കൊട്ടിക്കലാശം നടന്നത്.
ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. സംഘർഷങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ടായിരുന്നു. കനത്ത പോലീസ് കാവലിലാണ് കൊടുങ്ങല്ലൂരിൽ കൊട്ടിക്കലാശം സമാപിച്ചത്.
മുന്നണികൾ കൊട്ടിക്കലാശം ആവേശമാക്കി.

