കൊടുങ്ങല്ലൂർ: മത്സ്യം അമൂല്യമാണ്, മത്സ്യവ്യാപാരി എന്നതിൽ അഭിമാനം കൊള്ളുക’ എന്ന പ്രമേയമുയർത്തി ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ (AKFMCA) നാലാമത് തൃശ്ശൂർ ജില്ലാ സമ്മേളനം അഴീക്കോട് ഫോർ സീസൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവ്വഹിച്ചു.
തൃശ്ശൂർ ജില്ലാ പ്രസിഡന്റ് പി.എച്ച്. റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈപ്പമംഗലം എം.എൽ.എ കെ.കെ. വത്സരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത് മുഖ്യാതിഥിയായിരുന്നു. മരണപ്പെട്ട സംഘടനാംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ഫിഷ് മർച്ചന്റ് വെൽഫെയർ ട്രസ്റ്റിന്റെ ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി നിർവ്വഹിച്ചു. അംഗങ്ങൾക്കായുള്ള പുതുക്കിയ തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. അനിൽ നിർവ്വഹിച്ചു.
സമ്മേളനത്തിൽ ജില്ലാ രക്ഷാധികാരി പി.എ. ഹസ്സൻ, വാർഡ് മെമ്പറുമാരായ കെ.എം. സാദത്ത്, ഇ.വി. വേണു, പ്രസീന റാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാബുരാജ് മൂന്നുപീടിക നന്ദി രേഖപ്പെടുത്തി.
പ്രധാന ആവശ്യങ്ങളും പ്രമേയങ്ങളും: മത്സ്യവ്യാപാരികളുടെ ക്ഷേമം മുൻനിർത്തി ഒട്ടനവധി നിർണ്ണായക ആവശ്യങ്ങൾ സമ്മേളനം സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു.
•
മത്സ്യക്കച്ചവടക്കാർക്കായി പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തുക. മത്സ്യവ്യാപാരത്തിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്നവർക്ക് മൂലധനമായി സബ്സിഡിയോടു കൂടിയ വായ്പകൾ അനുവദിക്കുക.
രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ സത്വര നടപടികൾ കൈക്കൊള്ളുക.
മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ആധുനിക സജ്ജീകരണങ്ങളുള്ള ലാബുകളും പരിശോധനാ ഉപകരണങ്ങളും സ്ഥാപിക്കുക.
മത്സ്യം പെട്ടെന്ന് കേടുവരുന്ന (Perishable) നിത്യോപയോഗ സാധനമായതിനാൽ, ഹർത്താലുകളിലും ബന്ദുകളിലും പത്രം, പാൽ എന്നിവയെപ്പോലെ മത്സ്യവാഹനങ്ങളെയും ഒഴുവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുക.
മത്സ്യവ്യാപാരികൾക്ക് ക്ഷേമനിധിയും സബ്സിഡിയും വേണം: ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം

