തൃശ്ശൂർ: കനോലി കനാലിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കിയതിനെ തുടർന്ന് വ്യാപകമായി മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവത്തിൽ സംയുക്ത പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഈ അടിയന്തര നടപടി. അടുത്തിടെ ബണ്ടുകൾ പൊട്ടിച്ച് മലിനജലം കനോലി കനാലിലേക്ക് ഒഴുകിയെത്തിയതിനെ തുടർന്ന് പ്രദേശത്തെ കൂടുകൃഷിക്കും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും വൻ നഷ്ടമാണ് സംഭവിച്ചത്. ഫിഷറീസ്, അഗ്രികൾച്ചർ, മലിനീകരണ നിയന്ത്രണ ബോർഡ് (PCB), കുഫൂസ് (KUFOS), തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് സംഭവത്തിൽ വിശദമായ പരിശോധന നടത്തുക.
മലിനജലം ഒഴുകിയെത്തിയതിനെ തുടർന്ന് പുഴവെള്ളത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്താൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കനാലിലെ സ്വാഭാവിക മത്സ്യസമ്പത്തിനും ഇത് വലിയ തിരിച്ചടിയായിട്ടുണ്ട്.
മതിരകം, പെരിഞ്ഞനം, ശ്രീനാരായണപുരം, വെള്ളാങ്കല്ലൂർ പഞ്ചായത്തുകളിലെ പതിനാലോളം കൂട് കൃഷി യൂണിറ്റുകളെയാണ് ഈ ദുരന്തം ബാധിച്ചിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം കൂട് കർഷകർക്ക് മാത്രം 18 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു.
ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു പൊതുസമിതി രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ഇനി ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു
കനോലി കനാലിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവം: സംയുക്ത പരിശോധനയ്ക്ക് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

