കയ്പമംഗലം: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികനായ വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (20), കൂരികുഴി സ്വദേശി വൈപ്പിൻ പാടത്ത് വീട്ടിൽ അഖിൽ നാസ് (24) എന്നിവരാണ് പിടിയിലായത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ചെന്ത്രാപ്പിന്നി സെന്ററിൽ കൂൾ ഡ്രിങ്ക്സ്, മിഠായികൾ, സ്പോർട്സ് ഐറ്റംസ്, സിഗരറ്റ് എന്നിവ വിൽക്കുന്ന ചെറിയ കട നടത്തുന്ന ചെന്ത്രാപ്പിന്നി കോലന്തറ സ്വദേശി മനോഹരൻ (85) എന്നയാളുടെ മാലയാണ് പ്രതികൾ കവർന്നത് കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മനോഹരനെ പ്രതികൾ വഴിയിൽ വെച്ച് തടഞ്ഞുനിർത്തുകയും, കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ്റെ സ്വർണ്ണമാല ബലമായി പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
ഇതേക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി യുടെ നേതൃത്വത്തിൽ കയ്പമംഗലം എസ് എച്ച് ഒ ബിജിത്ത് കെ ടി, എസ് ഐ അജാസുദ്ദീൻ, ജിഎസ്ഐ രാജേഷ് പി കെ, ജി എസ് സി പി ഒ സുനിൽകുമാർ , സിപിഒ വിശാഖ് കൃഷ്ണ എന്നിവ രാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഈ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മനോഹരനെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതികൾ മാല കവർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് മനോഹരന്റെ കടയിൽ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചത്.
അഖിൽനാസ് കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമ കേസിലും വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിക്കപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.
വ്യാപാരിയെ തടഞ്ഞുനിർത്തി മാല കവർന്ന പ്രതികൾ പിടിയിൽ

