കയ്പമംഗലം: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്-ന്റെ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന ശക്തമായ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി കയ്പമംഗലത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ രണ്ടര കിലോയോളം (2.5 Kg) ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പി (29) എന്നയാളെ കയ്പമംഗലം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി.
പ്രതിയുടെ കാളമുറിയിലുള്ള വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന ഫോർച്ച്യൂണർ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുവാണിത്.
അർജ്ജുൻ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും അടക്കം ആകെ പന്ത്രണ്ട് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്.
മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട അർജുൻ തമ്പി അറസ്റ്റിൽ

