കൊച്ചി: കൊടുങ്ങല്ലൂർ-തൃശ്ശൂർ റോഡ് നിർമ്മാണത്തിലെ അപാഗതകൾ പരിശോധിക്കാൻ ചീഫ് ടെക്നിക്കൽ എക്സാമിനർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ഈ മാസം 29 നകം റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, നാലാഴ്ചക്കുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി (KSTP) കോടതിയെ അറിയിച്ചു.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ഏകദേശം 250 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കൊടുങ്ങല്ലൂർ-തൃശ്ശൂർ റോഡ് നവീകരണ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
ഡി.പി.ആർ (DPR) പ്രകാരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള വൈദ്യുതി പോസ്റ്റുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റി സ്ഥാപിച്ച് റോഡിന്റെ വീതി വർദ്ധിപ്പിക്കേണ്ടതായിരുന്നു എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും, ഇതുമൂലം പല ഭാഗങ്ങളിലും അപകടസാധ്യതയും യാത്രാദുരിതവും വർദ്ധിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
‘സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ്’ പ്രവർത്തകരായ പി.എ. സിദ്ദിഖ്, പി.എ. കരുണാകരൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. നിർമ്മാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്താൻ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പരിശോധന അനിവാര്യമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 29 നകം അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
വരാനിരിക്കുന്ന പരിശോധനയിൽ ഡി.പി.ആർ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയാൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്
തൃശ്ശൂർ-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം: നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി

