കൊടുങ്ങല്ലൂർ: പത്ത് വർഷത്തെ ഇടതുകോട്ട തകർത്ത് കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഒ. ജെ ജനീഷിന് ഉജ്ജ്വല വിജയം. സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. ആർ സുനിൽ കുമാറിനെ 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഒ. ജെ ജനീഷ് പരാജയപ്പെടുത്തിയത്.
ഒ. ജെ ജനീഷ് (യുഡിഎഫ്): 65,162 വോട്ടുകൾ (തപാൽ വോട്ടുകൾ ഉൾപ്പെടെ)
വി. ആർ സുനിൽ കുമാർ (എൽഡിഎഫ്): 56,854 വോട്ടുകൾ
ഡോ. വർഗീസ് ജോർജ് (എൻഡിഎ) 23933
തൃശ്ശൂർ ജില്ലയിൽ സിപിഐക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ. 1957 മുതൽ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ വെറും മൂന്ന് തവണ മാത്രമാണ് സിപിഐക്ക് ഈ മണ്ഡലം നഷ്ടമായിട്ടുള്ളത്. എന്നാൽ ആ ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ടാണ് ഇത്തവണ യുഡിഎഫ് വിജയം പിടിച്ചെടുത്തത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി. ആർ സുനിൽ കുമാർ 23,893 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ജനവികാരം യുഡിഎഫിന് അനുകൂലമാവുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് മണ്ഡലത്തിൽ നേരിയ മുൻതൂക്കം ലഭിച്ചിരുന്നുവെങ്കിലും, ഒ. ജെ ജനീഷിന്റെ കരുത്തുറ്റ പോരാട്ടത്തിന് മുന്നിൽ ആ പ്രതീക്ഷകൾ പൊലിയുകയായിരുന്നു.
വിജയത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ മണ്ഡലത്തിൽ ആവേശകരമായ വിജയാഹ്ലാദ പ്രകടനം നടത്തി. കൊടുങ്ങല്ലൂരിന്റെ വികസനത്തിനായുള്ള പുതിയ തുടക്കമാണിതെന്ന് ഒ. ജെ ജനീഷ് പ്രതികരിച്ചു.

