കൊടുങ്ങല്ലൂർ: റോഡ് നിർമ്മാണത്തിൽ കരാർ ലംഘനം നടത്തുകയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന ശിവാലയ, ഓറിയന്റൽ കമ്പനികൾക്കെതിരെ എൽ.ഡി.എഫ് കൊടുങ്ങല്ലൂരിൽ രാപ്പകൽ സമരം ശക്തമാക്കുന്നു. സമരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് എൽ.ഡി.എഫ് ലോകമലേശ്വരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ ദേശീയപാത നിർമ്മാണം തടഞ്ഞ് വൻ പ്രതിഷേധം സംഘടിപ്പിച്ചു. പുല്ലൂറ്റിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നഗരത്തിലെ ഈ പ്രതിഷേധം.
പ്രതിഷേധ സമരം എ.ൽ.ഡി.എഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തദ്ദേശഭരണ സ്ഥാപനവും കമ്പനിയും തമ്മിലുള്ള കരാറുകൾ ലംഘിക്കപ്പെടുന്നത് ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി ശ്രമിക്കുമ്പോൾ, കമ്പനി വൻ കൊള്ളലാഭം ലക്ഷ്യമിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതുമൂലം കുട്ടികൾക്ക് സ്കൂളിൽ പോകാനോ, വ്യാപാരികൾക്ക് കച്ചവടം നടത്താനോ കഴിയുന്നില്ല. വേനൽക്കാലത്ത് ഉയരുന്ന പൊടിപടലങ്ങൾ ശ്വസിച്ച് കുട്ടികളുടെ മൂക്കിൽ നിന്ന് ചോര വരുന്ന സാഹചര്യം വരെയുണ്ടായി. പൊടി അടക്കാൻ ഉപ്പുവെള്ളം തളിക്കുന്നത് വഴി വാഹനങ്ങൾ തുരുമ്പെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.ആർ. സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുല്ലൂറ്റ്, ലോകമലേശ്വരം, മേത്തല തുടങ്ങിയ വിവിധ മേഖലകളിലെ ആറോളം റോഡുകളുടെ നിർമ്മാണമാണ് ശിവാലയ, ഓറിയന്റൽ കമ്പനികൾ കൃത്യസമയത്ത് പൂർത്തിയാക്കാതെ ദാഷ്ട്യത്തോടെ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു
സമരത്തിൽ സി.പി.ഐ.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താഖ് അലി, കെ.ആർ. ജയത്രൻ, ടി.പി. പ്രബേഷ്, അഷ്റഫ് സാബാൻ, ബാബു കളത്തേരി, ടി.കെ. മധു, ജി.എസ്. സുരേഷ്, സുധീർ ഗോപിനാഥ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. കമ്പനികൾ ജനദ്രോഹപരമായ നിലപാട് തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് എൽ.ഡി.എഫ് തീരുമാനം.
കൊടുങ്ങല്ലൂരിൽ ശിവാലയ കമ്പനിക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം; ദേശീയപാത നിർമ്മാണം തടഞ്ഞു

