എറിയാട് പഞ്ചായത്തിലെ അഴീക്കോട് പ്രദേശത്തെ 12, 18 , 19 വാർഡുകൾ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും നിലവിൽ ഉണ്ടായിരുന്ന തോടുകളും കുളങ്ങളും നികത്തുന്നതിന് അപകടകരമായ രാസമാലിന്യം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എടയാറിലെ ബിനാനി സിങ്ക് എന്ന വ്യവസായ സ്ഥാപനത്തിൽ മാലിന്യമായി കോൺക്രീറ്റ് ടാങ്കുകളിൽ വർഷങ്ങളായി നിക്ഷേപിച്ചിരുന്ന രാസ മാലിന്യമാണ് നിയമവിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഭൂമി നികത്തുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ആഴ്‌സനിക്, സിങ്ക് തുടങ്ങിയ 16 രാസമൂലകങ്ങൾ അടങ്ങിയതാണ് കളിമണ്ണ് പോലെ തോന്നിപ്പിക്കുന്ന ഈ രാസമാലിന്യം. ഈ രാസമാലിന്യം മണ്ണിൽ കിനിഞ്ഞിറങ്ങി ഭൂഗർബലത്തിൽ എത്തി കഴിഞ്ഞാൽ വന്ധ്യത, കരൾക്യാൻസർ , ശ്വാസതടസ്സം തുടങ്ങിയ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി ഭൂവുടമകളും , വിതരണ ഏജൻസികളും നടത്തുന്ന ഈ പ്രവർത്തനം ഈ നാടിന്റെയും ജനങ്ങളുടെയും നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നതാണ്. ഈ വിഷ മാലിന്യം തോടുകളിലേക്ക് എത്തിച്ചേരുന്നതോടുകൂടി ചെമ്മീൻ മറ്റു മത്സ്യങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടുകാർക്ക് വലിയ ഭീഷണിയായിത്തീരും. കോഴി , താറാവ് തുടങ്ങിയ ജീവികൾക്കും അതിൻറെ മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കുന്ന മനുഷ്യർക്കും ഹാനികരമാകും. കൂടാതെ കുടിവെള്ളത്തിനു വേണ്ടി കുഴൽ കിണറുകളെ ആശ്രയിക്കുന്ന ജനവിഭാഗത്തിന് ഇത് മാരകമായ അസുഖങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. ആയതിനാൽ കുളങ്ങളും തോടുകളും നികത്തുന്നതിന് വേണ്ടി ഉപയോഗിച്ച അപകടകരമായ ഈ രാസമാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തോടും സർക്കാറിനോടും സിപിഐഎം അഴീക്കോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ സിപിഐഎം ഈ പ്രദേശത്തെ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. സിപിഐഎം അഴീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ.മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം കെ. എസ് .സതീഷ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇന്ദിരാ വിദ്യാധരൻ, സി എ നസീർ മാസ്റ്റർ, അഷറഫ് പൂവത്തിങ്കൽ തുടങ്ങിയവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
കുളങ്ങളും തോടുകളും നികത്താൻ രാസമാലിന്യം: അടിയന്തരമായി നീക്കം ചെയ്യണമെന്ന് സിപിഐഎം

