നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി കർശന നടപടികൾ സ്വീകരിക്കണം : ഹൈക്കോടതി
നാട്ടിക ഫർക്കയിലെ ശ്രീ നാരായണപുരം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള 10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കേരള വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകി.
ഇടക്കിടെ പൊട്ടിപ്പോകുന്ന പഴയ പ്രീമോ പൈപ്പുകൾ മാറ്റിസ്ഥാപിക്കാനും, കപ്പാസിറ്റി കൂടിയ പുതിയ ജലശുദ്ധീകരണശാല സ്ഥാപിക്കാനും 2015 ൽ വാട്ടർ അതോറിറ്റി നടപടികൾ ആരംഭിച്ചു എങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.
ഈ സാഹചര്യത്തിലാണ് തൃശൂർ ജില്ലയിലെ പൊതു പ്രശ്നങ്ങളിൽ പൊതു താല്പര്യ ഹർജിയിലൂടെ പരിഹാരത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസിന് വേണ്ടി പൊതു പ്രവർത്തകരായ പി എ സീതിമാസ്റ്റർ, പി എ കരുണാകരൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്.
താൽക്കാലിക സംവിധാനമെന്ന നിലയിൽ ഈ 10 പഞ്ചായത്തുകളിൽ ടാങ്കർ ലോറികളിൽ കൂടി വെള്ളമെത്തിക്കാൻ 2025 ൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇതിനിടയിൽ ഈ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങളുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെ കുറിച്ച് വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറകടർ നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടു.
കോടതി ഇടപെടലോടു കൂടി മുടങ്ങികിടന്ന പദ്ധതികൾക്ക് സർക്കാർ അടിയന്തിര പരിഗണന നൽകി ശ്രീ നാരായണപുരം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള പഴയ പൈപ്പുകൾ മാറ്റാൻ സർക്കാർ 47 കോടി രൂപ അനുവദിച്ചതായും നവംബർ മാസത്തോടെ വർക്കു പൂർത്തിയാക്കുമെന്നും കോടതിയിൽ ഹാജരായി മാനേജിംഗ് ഡയറക്ടർ ഉറപ്പു നൽകി.
അതോടൊപ്പം വെള്ളം പമ്പ് ചെയ്യുന്ന വെള്ളാനിയിൽ ഉയർന്ന ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാലയും, വൈദ്യുതി കൃത്യമായി ലഭിക്കാൻ സബ്‌സ്റ്റേഷനും മറ്റും സ്ഥാപിക്കാൻ കിഫ്ബി 110 കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്നും, ടെൻഡർ നടപടി തുടങ്ങിയെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വാട്ടർ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇവ നടപ്പാക്കി ഈ മേഘലയിലെ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കർശനമായി നിർദ്ദേശിച്ചുകൊണ്ട് ഹർജി തീർപ്പാക്കി.
നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ.

