മതിലകം : തീരദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ (MDMA) വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡിയായ അഴിക്കോട് കൊട്ടിക്കൽ സ്വദേശി മുടവൻകാട്ടിൽ അൻഷാദ് (31) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ജൂലൈ 11-ന് മതിലകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുപ്പടന്ന സ്വദേശി ഇൻസമാമുൾ ഹഖ് (30), മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ് (31) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ‘തുഫാൻ’ സ്പെഷ്യൽ സ്ക്വാഡും മതിലകം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ, ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പും (Sec. 77) ചുമത്തിയാണ് കേസെടുത്തിരുത്. തുടർന്ന് ഈ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
ഈ കേസ്സിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾക്ക് എം.ഡി.എം.എ (MDMA) എത്തിച്ച് നൽകിയത് അൻഷാദ് ആണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാളെ അറസ്റ്റ് ചെയ്തത്.
തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ പ്രദീപ് സി ആർ, എ എസ് ഐ ലിജു. ഐ ആർ, എസ് സി പി ഒ ബിജു.സി കെ, സി പി ഒ സുർജിത് സാഗർ, മതിലകം എസ് ഐ നെസിയ.എം.സാഹിബ്, എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒ പ്രബിൻ, ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
‘തുഫാൻ’ സ്ക്വാഡിന്റെ നീക്കം: MDMA കേസിലെ മുഖ്യപ്രതി പിടിയിൽ

